Wednesday 15 May 2013

നദി













അമ്മയാംമേഘത്തിന്‍ ഗര്‍ഭപാത്രത്തിങ്കല്‍
പേറ്റുനോവായാമിന്നല്‍ പൂകെ

ഇടിമുഴക്കത്തിലാ രോദനം ചേര്‍ത്തവള്‍
മഴയാകും പെണ്ണിനെ പെറ്റുവീഴ്ത്തി

കുന്നിന്‍ നെറുകകള്‍ പട്ടുവിരിച്ചൊരാ
കുഞ്ഞിളം പൈതലെയൊന്നുപുല്‍കേ

ചോലമരങ്ങളീകാറ്റിന്‍റെ ഈണത്തില്‍
താരാട്ടുപാടിയുറക്കിടുന്നു

തന്‍റെ മാറാപ്പിലായ് ചേര്‍ത്തുപിടിച്ചിങ്ങ്
ധരണിയാ കുഞ്ഞിനെ ഏറ്റെടുത്തു

പോറ്റമ്മയായവള്‍ തന്മണികുഞ്ഞിനെ
അരുവിയായ് ചേര്‍ത്ത് മുലകൊടുത്തു

പിച്ചനടന്നവള്‍ കുറുമ്പിയായ് തീര്‍ന്നൊരാ
പാറയ്ക്കുതാഴെയങ്ങൂര്‍ന്നിറങ്ങി

ധാവണിമാറ്റി പുടവയണിഞ്ഞവള്‍
താഴ്വരതന്നില്‍ പരിലസിച്ചു

ഋതുവായ് നദിയവള്‍ മെല്ലെയൊഴുകവേ
തീരങ്ങള്‍ കാവലായ് നിന്നിരുന്നു

കാമവെറിപൂണ്ട മാനുഷക്കണ്ണുകള്‍
പിച്ചിയെറിഞ്ഞൊരാ കണ്മണിയെ

ചാരിത്ര്യഭംഗത്താല്‍ ആര്‍ത്തലച്ചിന്നവള്‍
സംഹരരുദ്രയായ് ആഴിപൂകെ

കൈകളില്‍ നിദ്രതന്‍ നിശ്വാസവുംപേറി
അര്‍ക്കനാപെണ്ണിനെ ഏറ്റെടുത്തു

അവന്‍റെ മടിത്തട്ടിലെപ്പൊഴോ പിന്നവള്‍
മേഘമലരായ് മറഞ്ഞുനിന്നു.

No comments:

Post a Comment