Sunday 19 May 2013

ഘടികാരം

നോക്കുകുത്തിയായ്
നില്‍ക്കുമാമക്കത്തിനപ്പുറം
ഓടിക്കിതച്ചൊരാ സൂചി ചലിക്കവേ
ഒരു നിമിഷത്തിന്‍റെ സ്പന്ദനമാത്രയായ്
ചലിക്കുമീകല്പന ഏറെ പഴക്കമായ്

സമയഘടികാരത്തിന്‍റെ ഇടവഴിക്കോണിലായ്
നാം തീര്‍ത്ത സ്വപ്നങ്ങള്‍
മഷിപടരും പഴയപ്രമാണങ്ങള്‍
കുരുത്തോലകെട്ടും കാവുമാടങ്ങള്‍
പിതൃക്കളണയും ആല്‍ത്തറക്കോണുകള്‍
എല്ലാം സമയത്തിന്‍ കല്പനയാകവേ
ഒരു നിമിഷത്തിന്‍റെ പുതുമയെതേടിനാം
കാലചക്രത്തില്‍ ചിറകുകള്‍ തേടുന്നു.

ഒന്നായ് മരിക്കുവാന്‍ ഇരവുകള്‍
തേടിയൊരു മഴയില്‍ കുളിരവേ
പകലുറങ്ങുന്ന കാവല്‍മാടങ്ങളായ്
സമയമതുപിന്നെയും 'പിന്നോട്ടു' പായുന്നു

കാത്തു നില്‍ക്കാത്ത സൂചിക്കുപിന്നാലെ
ഓടികിതച്ചുഞാന്‍ പിന്നോട്ടു നോക്കവേ
കൈയ്യില്‍ കരുതിയ ചില്ലുപാത്രങ്ങളില്‍
ഒരു മഴപിന്നെയും ബാക്കി നില്‍ക്കുന്നു.

ജീവിതചാലുകള്‍ കീറിയെടുത്തവര്‍
ആത്മസുഖത്തിന്‍റെ പാഠമുതിര്‍ത്തവര്‍
കല്പനതേടും പുതിയപ്രവാഹങ്ങള്‍
ആര്‍ത്തലയ്ക്കുന്നദുഃഖമുതിര്‍ത്തവര്‍
കണ്ണിലീഹര്‍ഷത്തിന്‍ പുളകമണിഞ്ഞവര്‍
പിന്നാലെ പായുന്ന സൂചിമുനമ്പിനെ
ചീന്തീയെടിക്കട്ടെ ഞാനീ കരങ്ങളാല്‍
സമയമാകുന്നൊരീ മായക്കുരുന്നിനെ,

തുറക്കട്ടെ ഞാനീ പ്രപഞ്ചത്തിന്‍കോട്ടകള്‍
നിലവറയ്ക്കുള്ളിലൊതുക്കട്ടെ ഞാനീ
സമയപെരുമ്പറ പേറുന്ന സഞ്ചിയെ
മൂഢവിശ്വസങ്ങളല്ലെയീ ചിന്തകള്‍
സമയങ്ങള്‍ പേറുന്നോരല്ലയീ ജന്മങ്ങള്‍
സമയമൊരു കല്പന, നമ്മള്‍ രചിച്ചവര്‍.

No comments:

Post a Comment