Wednesday 29 May 2013

എന്‍റെ പാടം

നെഞ്ചിന്‍കൂടുപൊളിച്ചെടുത്തങ്ങതില്‍
പിഞ്ചിളം ഞാറു പറിച്ചുനട്ടു
ഉച്ചവെയിലിന്‍ പടപ്പുറപ്പാടിനെ
പാളത്താര്‍കൊണ്ടുമറച്ചുവച്ചു
കൊത്തിക്കിളച്ചു കരയൊരുക്കിയതില്‍
കൊന്നകണിപ്പൂവിന്‍‍കണിയൊരുക്കീ
തഞ്ചത്തില്‍ തന്നെ മടയൊരുക്കിയതില്‍
ചവിട്ടിയൊഴുക്കുവാന്‍ പാളകോട്ടി
കളകളെടുത്തതിന്‍ കീടത്തെമാറ്റിയീ
പോഷകകൂട്ടങ്ങു ചേര്‍ത്തിളക്കി
കണ്ണിമപൂട്ടാതെ നിന്നുകാത്തു ഞാനീ
പുഴകളരഞ്ഞാണം ചേര്‍ത്ത പാടം
മുട്ടോളമെത്തി കതിരുപൂത്തു ഞാറില്‍
മനമോളമുള്ള മുഴുത്തവിത്ത്
സ്വര്‍ണ്ണ നിറമാര്‍ന്ന കതിരറുക്കാന്‍
ഇനി തഞ്ചത്തില്‍ നാളുകളെണ്ണവേണം
കറ്റയുതിര്‍ത്തു മണിയെടുക്കാനിനി
പെണ്ണുങ്ങളേറെയായ് കരുതിടേണം
മനസ്സിലീ കണക്കുകള്‍ ചേര്‍ത്തുവച്ച്
കടത്തിന്‍റെ ഭദ്രത കണ്ടുഞാനും
മഴയെത്തും നാളതിന്‍ മുന്നയായി
കൊയ്തെടുക്കാനായ് കാത്തുനില്‍ക്കേ
ആളില്ലകൊയ്യുവാന്‍ നാട്ടിലെങ്ങും
കൊയ്ത്തിന്‍റെ യന്ത്രവും കണ്ടതില്ല
കണ്ണിലിരുട്ടിന്‍റെ മന്ത്രവുംപേറിയാ
മേഘമരുത്തിന്‍റെ തേരെടുക്കേ
മിന്നലൊളികളെന്‍ നെഞ്ചിലെപാടത്ത്
കുത്തിയൊഴുക്കിന്‍റെ തേങ്ങല്‍ചേര്‍ത്തു
തോര്‍ന്നമഴയിലീ പാടത്തിനോരത്ത്
സ്വപ്നങ്ങളായ്ത്തന്നെ ഞാനിരിപ്പൂ
ഇനിയൊരുപാടമെനിക്കുവേണ്ട യീ
ചേറില്‍ പുതച്ചോളു എന്‍റെ ജീവന്‍
ഇനിയീചേറില്‍ പുതച്ചോളു എന്‍റെ ജീവന്‍

No comments:

Post a Comment