Thursday 11 July 2013

ചിതകൂട്ടുന്നവര്‍

വെട്ടിമിനുക്കിയും കോറിവരച്ചുമെന്‍
അസ്ഥികള്‍തീര്‍ത്ത തണലിറമ്പില്‍
ലജ്ജയില്ലാതിവര്‍ ആടിത്തിമിര്‍ക്കുന്നു
ശുംഭത്തമേറും ലഹരിയാലെ

കീശ നിറച്ചൊരാ കാടിന്‍ കണക്കുകള്‍
ജനനിതന്‍ പുടവ വലിച്ചഴിക്കേ
ചിതകൂട്ടിയമ്മയും കാത്തിരിക്കുന്നിതാ
മക്കള്‍തന്‍ കുഴിമാടമേറ്റെടുക്കാന്‍

ഓര്‍മ്മ കടംവച്ച പഴയൊരു നാളിലായ്
ഞാനെന്‍റെ യൗവ്വനം കോര്‍ത്തുവയ്ക്കേ
കാടിനകത്തുള്ള വന്മരമാണു ഞാന്‍
ചന്തം തികഞ്ഞൊരാ നെഞ്ചഴകില്‍

കാടിന്‍ നെറുകയില്‍ മുത്തുക്കുടയുമായ്
കാറ്റെന്‍റെ താളത്തിലാടി നില്‍ക്കേ
കുഞ്ഞിക്കുരുവിയും അണ്ണാനുമൊക്കെയും
കൂടുകള്‍ തീര്‍ത്തെന്‍റെ നെഞ്ചകത്തില്‍

ഊഞ്ഞാലുകെട്ടിയും പ്രണയിച്ചുമെന്നിലാ
വല്ലികള്‍ തീര്‍ത്ത നഖക്ഷതങ്ങള്‍
ചില്ലകള്‍ തോറുമാ കുഞ്ഞു കുരങ്ങന്മാര്‍
കരണം മറിഞ്ഞു കളിച്ചിരുന്നു

താഴെച്ചുവട്ടിലായ് കുഞ്ഞുമൃഗങ്ങളെന്‍
തണല്‍തേടി ചുമ്മാ കളിച്ചിരുന്നു
അന്നുള്ള സന്ധ്യകള്‍ ഉള്ളിന്‍റെയുള്ളിലായ്
സ്നേഹം പകുത്തു പകര്‍ന്നിരുന്നു

ഇന്നെന്‍റെ ഭൂമിയെ, മക്കളെത്തന്നെയും
കൊന്നു തിന്നുന്നിവര്‍ നാട്ടുമക്കള്‍
ചിതകളെരിഞ്ഞവര്‍ക്കുള്ളിലായെത്തുന്നു
ശ്വാസമടക്കി ദഹിച്ചുകൊള്‍കാ

ഇനിയില്ല കൈവഴി ഒന്നു പുലമ്പുവാന്‍
നീ തന്നെ മാര്‍ഗ്ഗം അടച്ചതല്ലേ
നീ കീറി വച്ചൊരാ തട്ടവിടവുകള്‍
അഗ്നി ശരങ്ങള്‍ തൊടുത്തു വയ്ക്കേ

വേദനകൊണ്ടു പുളഞ്ഞ ധ്രുവങ്ങളീ
നോവിന്‍ മിഴിനീരു കൂട്ടിവയ്ക്കേ
ആ മിഴിനീരിന്‍ പ്രളയത്തിലാണു നാം
തൊണ്ടവരണ്ടു മരിച്ചിടുമ്പോള്‍

ഇനിയില്ല ചിന്തകള്‍ ചങ്ങലക്കണ്ണികള്‍
കൂട്ടിവരിഞ്ഞു മുറുക്കി നിര്‍ത്തേ
ഒന്നു വിലപിക്കാന്‍ നാവുമനങ്ങില്ല
അമ്മിഞ്ഞപോലും കറുത്തുപോയി.

No comments:

Post a Comment