Tuesday 9 July 2013

കൊച്ചുമകള്‍

ഇന്നെന്‍റെ കര്‍ണ്ണങ്ങള്‍ കാത്തിരിക്കുന്നിതാ
കുഞ്ഞുമകളുടെ കൊഞ്ചല്‍ കേള്‍ക്കാന്‍
അകലെയാണെങ്കിലും എത്തുമവളെന്‍റെ
മുരടിച്ചകൈകളില്‍ തൂങ്ങിയാടാന്‍
ഏറെയവധികള്‍ ചൊല്ലിയവള്‍തന്ന
ദിവസമാണിന്നെത്തും തീര്‍ച്ചതന്നെ

ഊഞ്ഞാലുകെട്ടണം പൂക്കളിറുക്കണം
ഇന്നെന്‍റെ കുട്ടി വരുന്നതല്ലേ
കൊഞ്ചിക്കുഴഞ്ഞവള്‍ പാടുന്നപാട്ടുകള്‍
കേള്‍ക്കുവാനേറെ കൊതിവരുന്നു
ഉള്ളിന്‍റെ പത്തായകെട്ടിലായ് സൂക്ഷിക്കും
കഥകളവള്‍ക്കായ് പറഞ്ഞിടേണം
പാലിന്‍റെ മാധുര്യമേറുന്ന പായസം
കള്‍ക്കണ്ടം ചേര്‍ത്തങ്ങു വച്ചിടേണം

ഇറയത്തെതൂണിനെ ചാരിയിരുന്നുഞാന്‍
കനവുകള്‍ കണ്ടു മയങ്ങിപ്പോയി
ഓരോ കിനാവുകള്‍ കോര്‍ത്തമനസ്സിനെ
തട്ടിവിളിച്ചൊരു കുഞ്ഞുപൈതല്‍
കണ്ണുമിഴിച്ചുഞാന്‍ നോക്കുമ്പോളവളെന്‍റെ
മിഴികളില്‍ നോക്കി കുണുങ്ങിനിന്നു
വയറുവിശക്കുന്നു വല്ലതുംതന്നാലീ
കുഞ്ഞുവയറിന്‍റെ വിശപ്പുമാറും
നാടോടി ചൊല്ലിയ വാക്കിലുണര്‍ന്നുഞാന്‍
വറ്റും കറിയുമെടുത്തു നല്കി
സന്ധ്യയീ വീടിന്‍റെ മുറ്റത്തുനില്‍ക്കുന്നു
അവളുണ്ടുകഴിയുവാനെന്നപോലെ
ആര്‍ത്തിയാല്‍ ഉണ്ണുന്ന അമ്മയും കുഞ്ഞുമീ
കാത്തിരിപ്പിന്‍റെ വിരുന്നുകാരോ
എന്നാലവള്‍ക്കുള്ളതാണീ പുതുവസ്ത്രം
കുഞ്ഞുങ്ങളെല്ലാമിന്നൊന്നുതന്നെ
പുഞ്ചിരിതൂകുന്ന പാല്‍മണിചുണ്ടുകള്‍
പുള്ളിയുടുപ്പിനെ ചേര്‍ത്തുവയ്ക്കേ
ഒരു കൊച്ചുസ്വപ്നമെന്‍ ഹൃദയത്തിലിറ്റിച്ച്
അകലേക്കു പോകുന്നു കുഞ്ഞുമേഘം
അവള്‍തന്ന ചെ‌‌ടിയിലെ നൊമ്പര പൂവുകള്‍
പൊഴിയുവാനിനിയെത്ര നാളുവേണം
സമയമാം കുഞ്ഞുങ്ങള്‍ ഘടികാരവഴിയിലായ്
ഇഴഞ്ഞിഴഞ്ഞോടുന്നു മെല്ലെമെല്ലെ
ഞാനുമെന്‍ പൂക്കളും വഴിയിലുറങ്ങുന്നു
വാടിത്തളര്‍ന്നൊരു കുഞ്ഞുപോലെ

No comments:

Post a Comment