Monday 29 July 2013

ഒരു രാവ് പുലരുമ്പോള്‍

സുരതം ശരീരത്തിലും
പ്രണയം മനസ്സിലും
ഖരീഭവിച്ചു നില്‍ക്കുന്നു

വാല്‍നക്ഷത്രങ്ങളില്‍നിന്ന്
അടര്‍ന്നുപാറുന്ന മിന്നാമിന്നികള്‍
ധൂമകേതുക്കളായി
ഇരുട്ടിന്‍റെ പിന്നാമ്പുറങ്ങളില്‍
പാറിനടക്കുന്നു

ഒടുവിലത്തെ വാക്കും
അവന്‍ അവളോട്
പറഞ്ഞു തീര്‍ത്തിരിക്കുന്നു

സ്വപ്നങ്ങള്‍ തീര്‍ത്ത
മേഘങ്ങള്‍ കൊള്ളിമീനിറ്റിച്ചു

ഇനിയൊരു ചാറല്‍
അതുമാത്രമേ
അവളിലവശേഷിച്ചുള്ളൂ

ആകാശത്തുനിന്ന്
നിലാവ് കണ്ണുകളടച്ചു

ഇനി ഒരു പാതിരാ നിഴല്‍പോലും
അവളെപിന്‍തുടരില്ല

നീണ്ട പുല്‍നാമ്പുകള്‍
അവള്‍ക്കസഹ്യമായിത്തോന്നി

മഴയ്ക്കു മുമ്പൊരത്യുഷ്ണം
അവളില്‍ പ്രതിഫലിച്ചു

കാവും കാവുതീണ്ടാ പെണ്ണും
മുഖം പൂണ്ട് തെയ്യക്കാഴ്ചയില്‍
അമര്‍ന്നിരിക്കുന്നു

ഇനിയാ പകലെത്തിയിരുന്നുവെങ്കില്‍
ചൂട്ടുമിന്നാതെ കാഴ്ചക്കാര്‍
മഞ്ഞണിഞ്ഞ അവള്‍ക്കായി
കഥകള്‍ മെനയുമായിരുന്നു

അടുത്ത കിടാത്തി
ഒരു പുല്‍ത്തലപ്പ് കടിച്ച്
കാല്‍നഖം തറയില്‍
വരയ്ക്കുന്നതുവരെ

No comments:

Post a Comment