Wednesday 31 July 2013

വിലാപമില്ലാതെ

നരച്ചരോമങ്ങള്‍ നിറഞ്ഞ താടിയെ
വടിച്ചുമാറ്റാതെ വികൃതരൂപമാ‌യ്
വിരുന്നുപോകുവാന്‍ തിടുക്കമായിതോ
നനുത്ത കാറ്റുമായ് പ്രണയമേഘമേ

വെളുത്തകൂന്തലാല്‍ മറഞ്ഞനെറ്റിയില്‍
അരച്ചചന്ദനം ചേര്‍ത്ത പാടുകള്‍
മിഴിക്കുമുകളിലായ് ചുളിവുതീര്‍ക്കവേ
അറിഞ്ഞതില്ലഞാന്‍ നിന്‍റെ യാത്രകള്‍

വെളുത്തവിരലുകള്‍ ചേര്‍ത്തുകെട്ടിനിന്‍
തുടുത്തകവിളിലായ് മുത്തമേകവേ
അരുകില്‍ നില്‍ക്കുമീ നിന്‍റെ പ്രാണനെ
ഒന്നുനോക്കുനീ എന്‍റെ പ്രണയമേ

കൊഴിഞ്ഞപൂവുകള്‍ പെറുക്കിവച്ചുഞാന്‍
കഴിഞ്ഞ നാളിലെ നഖക്ഷതങ്ങളില്‍
അ‍രിയചുംബന പ്രണയരാവുകള്‍
പകുത്തെടുക്കുമോ എന്നില്‍ നിന്നു നീ

വെളുത്തമുണ്ടിനാല്‍ പുതച്ച നിന്‍മുഖം
അടര്‍ത്തിമാറ്റുവാന്‍ ചിതയൊരുങ്ങവേ
കാത്തുവയ്പ്പുഞാന്‍ നിന്‍റെ സ്നേഹവും
എനിക്കു തന്നൊരീ തണല്‍മരങ്ങളും

കാല്‍വിരലിലായ് അണിഞ്ഞമിഞ്ചിയും
കഴുത്തിലണിഞ്ഞൊരീ മിനുത്തതാലിയും
പറിച്ചെടുക്കുന്നു എന്‍റെ പ്രാണനെ
തലവരമ്പിലെ നനുത്ത സന്ധ്യകള്‍

നീ നനച്ചചെടിയിലെ പ്രണയനാമ്പുകള്‍
തണല്‍മരങ്ങളായ് വളര്‍ന്നുനില്‍ക്കവേ
വരുന്നതുണ്ടുഞാന്‍ അടുത്തനാളിലായ്
പ്രിയമനസ്സിലായ് ചേര്‍ന്നു നില്‍ക്കുവാന്‍

കനലെരിയുമാ ചിതയ്ക്കുമീതെയീ
മനസ്സിനുള്ളിലെ എന്‍റെ നോവുകള്‍
അരികിലുണ്ടുനീ എന്നിലെന്നുമേ
എന്‍റെയാത്രയില്‍ നിനവിലൊപ്പൊഴും.

1 comment: