Friday 12 July 2013

ഉണ്ണിയെക്കാത്ത്

ജീവിതപൊയ്കയില്‍ ഞാനെന്നയോടത്തെ
തുഴയുവാന്‍ നീയെന്നുമെന്‍റെയൊപ്പം
ചുമ്മാകിലുക്കിയെന്‍ ചിന്തയെ നീയിനി
ചങ്ങലക്കെട്ടിലായ് ചേര്‍ത്തുവയ്ക്കൂ
ഹൃദയത്തിന്‍ പൂട്ടിട്ട കണ്ണികള്‍ നിന്നിലെ
വാക്കിന്‍ വിചാരങ്ങളായിടുന്നു
സ്വപ്നത്തില്‍ തീര്‍ത്ത മണികിലുക്കം
നിന്‍റെ പ്രണയത്തിനുള്ളിലുറഞ്ഞിടുമ്പോള്‍
അരമണിചിന്തിലെ അറിയാഞരക്കങ്ങള്‍
അഴിയാത്ത സ്വപ്നങ്ങളായിടുന്നു
കണ്‍മണികോണില്‍ നിറച്ച വികാരങ്ങള്‍
നിശ്വാസമായെന്‍റെ നെഞ്ചില്‍നിക്കേ
ചാരത്തുനീയെന്‍റെ തോളത്തുരുമിയാ
നെഞ്ചക സ്പന്ദനം ചേര്‍ത്തിടുന്നു
പിന്നെയും നീയെന്‍റെ പ്രേമമലരിനെ
ചുമ്പിച്ചു മെല്ലെയുണര്‍ത്തിയെന്നാല്‍
ചന്ദനചോപ്പുള്ള സന്ധ്യയില്‍ ഞാനൊരു
അമ്പിളികുഞ്ഞിനെ പെറ്റുനല്കാം
നക്ഷത്രകണ്ണുകള്‍ മിന്നിത്തെളിയുന്ന
കിങ്ങിണിക്കുട്ടനെ തന്നെനല്കാം
ഇങ്ങനെയോരോരോ സ്വപ്നങ്ങള്‍കണ്ടതിന്‍
മിഴികളില്‍കൂടെഞാന്‍ കണ്‍തുറക്കേ
ചാരത്തിരിക്കുന്നു എന്‍പ്രിയനാഥനും
ഉണ്ണിയെത്തന്നെയങ്ങോര്‍ത്തുകൊണ്ട്
ഇല്ല വരില്ലവന്‍ നമ്മളെക്കാണാനായ്
എന്നുമീ വീട്ടില്‍ തനിച്ചുതന്നെ
നമ്മളീ ലോകത്തില്‍ സ്നേഹിച്ചതൊക്കയും
നമ്മുടെയുണ്ണിയെത്തന്നെയല്ലേ
കവിളിലൊഴുകുമാ നിറമിഴിചാലുകള്‍
ഹൃദയത്തില്‍ത്തന്നെ പതിച്ചുവെന്നോ
അപ്പോഴവനൊരു മുത്തത്തെ നല്കാനെന്‍
മുരടിച്ച ദേഹത്തിനായതില്ല
ചലിക്കാത്തയുടലിലെ പ്രണയമാം‍നോവുകള്‍
നിശ്വാസമായിഞാന്‍ ചേര്‍ത്തുവയ്ക്കേ
സാന്ത്വനം നല്കുവാനപ്പഴായെത്തിയോ
സ്നേഹത്തിന്‍ നനവുള്ള നല്ലകാറ്റ്.

No comments:

Post a Comment