Sunday 7 July 2013

കാത്തുവച്ച പ്രണയം

നാട്ടുവഴിയിലായ് കണ്ടൊരുപെണ്ണിനെ
കണ്ണെടുക്കാതെഞാന്‍ നോക്കിനിന്നു
പല്ലില്‍ കറപൂണ്ട പെണ്ണിന്‍റെയാമുഖം
എന്നിലേക്കെന്തോ കടിച്ചുതൂങ്ങി
മിഴികളില്‍ ഇറ്റിച്ച നീലക്കറുപ്പെന്‍റെ
ഹൃദയത്തിലെങ്ങോ തുളച്ചുകേറി
ചുറ്റികകൊണ്ടവള്‍ തുണ്ടുതുണ്ടാക്കുന്ന
കല്ലിന്‍റെ രോദനമെന്നപോലെ
ഹൃദയത്തുടിപ്പാര്‍ന്ന നിസ്വനത്തോടവള്‍
എന്നിലേക്കൊന്നു മുഖമുയര്‍ത്തി
കണ്ണില്‍നിറയും തിളക്കത്തെപൂണ്ടവള്‍
എന്നോടു മന്ത്രിച്ചു ഓര്‍മയുണ്ടോ?
ശബ്ദത്തിന്‍താഴ്വര താണ്ടിയെന്നോര്‍മകള്‍
വിദ്യാലയത്തിലേക്കോടിയെത്തെ
കുങ്കുമസന്ധ്യ തുടിപ്പിച്ചപോലൊരു
സുന്ദരിപ്പെണ്ണെന്‍ അടുത്തുവന്നു
മിഴികളിലായിരം അഴകിന്‍റെ സന്ധ്യകള്‍
ഒരുമിച്ചെടുത്തങ്ങൊളിച്ചപോലെ.
മുന്നിലാണെപ്പൊഴും ഒരുപടിയെങ്കിലും
വിദ്യ, കളിത്തോഴിയെന്നപോലെ
അറിയില്ലെ നീയെന്നെ എന്നുള്ള നിസ്വനം
വീണ്ടുമെന്‍ കാതിലായ് എത്തിടവേ
പതറിയ ശബ്ദം പുറത്തുവരാതെ ഞാന്‍
തലകൊണ്ടു ഭാഷ്യം കുലുക്കിവച്ചു.
എന്‍റെ വിശേഷങ്ങള്‍ എല്ലാമറിയുവാന്‍
എന്തോ തിടുക്കമുണ്ടെന്നപോലെ
എന്നോടൊരായിരം ചോദ്യങ്ങള്‍ ചോദിച്ചു
പൊട്ടിച്ചിരിച്ചവള്‍ കുസൃതിയോടെ
എങ്കിലും കണ്ടുഞാനവളുടെ നൊമ്പരം
ഓലത്തുമ്പിറ്റിച്ച നിഴലിലൂടെ
ചിരിയിലൊളിപ്പിച്ച കണ്ണീരിന്‍മുത്തുകള്‍
ഞാനറിയാതെ തുടച്ചുനീക്കേ
അറിയിച്ചു ഞാനവള്‍ക്കെന്‍റെ മനോഗതം
നീയെന്‍റെ പെണ്ണായ് വരുന്നോ കൂടെ
പൊട്ടിക്കരച്ചിലായ് കുമ്പിട്ടിരുന്നവള്‍
പെരുമഴ മണ്ണില്‍ പതിച്ചപോലെ
തൊട്ടുതലോടിയ എന്‍കൈകവര്‍ന്നവള്‍
നെറ്റിമെല്‍ മുട്ടിച്ചു കണ്ണീര്‍തൂവി
എന്നോ മനസ്സില്‍ കുടുക്കിട്ട പ്രണയത്തെ
പറയാതിരുന്നതോ ഇത്രനാളും

No comments:

Post a Comment