Monday 29 July 2013

ഇടവപ്പാതിയില്‍

പുതിയ പുഴയാണ്, ഇവള്‍
ഇടവപ്പാതി കയര്‍ത്തപ്പോള്‍
മലയുടെ കരളുടച്ചു പിറന്നവള്‍

അവിടെയൊരു കോരനും
കെട്യോളും പിന്നെ
കരളുറയ്ക്കാത്ത
കുഞ്ഞുകിടാങ്ങളും

ആറുകാലില്‍ ചോര്‍ച്ച ചേര്‍ന്ന
ഓലക്കുടിലിന്‍റെ വിള്ളലില്‍
മുടിയഴിച്ച്, കളമഴിച്ച്
ഉറഞ്ഞുതുള്ളിയോ

കല്‍‍വിളക്കുകള്‍
കുത്തിനിറുത്തിയ
കോരന്‍റെ കാവും
ചമയപ്രതിഷ്ഠയും
അവനു തുണയായ്
പുഴയില്‍ മരിച്ചുവോ

തിമിര്‍ത്ത മഴയില്‍
നെഞ്ചം തകര്‍ന്നാ മലപിളര്‍ക്കവേ
ഉരുണ്ടപാറകള്‍
ചതച്ചെറിഞ്ഞുരച്ചുമാറ്റിയോ
നിലവിളിക്കാത്തൊരാ
കുഞ്ഞുകിടാങ്ങളെ

മുകളില്‍ മതിവരാത്ത
ജലപീരങ്കികള്‍
ഇനിയുമൊരുക്കുന്നു
മരമൊഴിഞ്ഞ, കുടിലൊഴിഞ്ഞ
കുന്നിലേക്കായ്
പെയ്തുവീഴ്ത്തുവാന്‍

പിറുപിറുത്ത
ചെറുശബ്ദമീ ചാറ്റലില്‍
ഒഴുകിയാര്‍ക്കുന്നു പുഴ വീണ്ടും
പുതിയ വഴിയകലങ്ങള്‍ തേടി

No comments:

Post a Comment