Monday 29 July 2013

ഞാന്‍ എവിടെയാണു നിര്‍ത്തേണ്ടത്



ഞാന്‍ എഴുതിത്തുടങ്ങുകയാണ്
എവിടെ അവസാനിപ്പിക്കണമെന്നറിയാതെ

മുത്തശ്ശിചൊല്ലികേള്‍പ്പിച്ച
രാമായണകഥയില്‍
ഞാന്‍കേട്ടത്
മാനുഷരായ
രാമലക്ഷ്മണന്മാരെക്കുറിച്ചല്ല

എന്‍റെ മനസ്സില്‍ നടക്കുന്ന
ദേവാസുരയുദ്ധത്തെക്കുറിച്ചാണ്

ഇതുവരെ ഞാന്‍
മനസ്സിലാക്കിയിട്ടില്ലാത്ത
തത്വബോധത്തെക്കുറിച്ചാണ്

ഇപ്പോഴും
ഇടങ്ങഴിപാല്‍ക്കണക്കുമുതല്‍
അണ്വായുധങ്ങള്‍ വരെയുള്ള
യുദ്ധബീജങ്ങളുടെ
ചേരിപ്പോരുകളെക്കുറിച്ച്

ഇനിയും കേള്‍ക്കണം
ദേവന്‍ ജയിക്കുകയോ
അസുരന്‍ മരിക്കുകയോ
ചെയ്യുന്ന രാമായണങ്ങള്‍

ചേല നഷ്ടപ്പെട്ടവളുടേയും
വെള്ളവും തറയും
തിരിച്ചറിയാത്തവന്‍റേയും
ഒളിഞ്ഞുനിന്നുയുധ്ധം ചെയ്യുന്നവന്‍റേയും
ശീലുകള്‍

പാതിവ്രത്യം ശീലിച്ച
മനുഷ്യസംസ്കാരത്തിന്‍റെ
പൊയ്മുഖകാഴ്ചകള്‍

അവസാന പദങ്ങള്‍
ആടിത്തീര്‍ക്കുമ്പോള്‍
ഞാനും അറിയരുതല്ലോ
പച്ചയാണോ
താടിയാണോ
മിനുക്കാണോ
അതോ കത്തിയാണോ എന്ന്

എങ്കിലും
ജന്മം വകവയ്ക്കാത്ത
നീര്‍ക്കുമിളപോലെ
ഞാനും ഒന്ന്
പരന്ന് സഞ്ചരിക്കട്ടെ

ഇനിയും ഒരു വേടനെത്തുമോ
അടുത്തപുരാണത്തിലെ
ദേവനെക്കൊല്ലുവാന്‍

No comments:

Post a Comment