Thursday 11 July 2013

പ്രകൃതി

നിര്‍ഗുണപരബ്രഹ്മമാമീശന്‍റെ രൂപത്തെ
കാക്കുവതവളല്ലോ ഈ പ്രകൃതി
അചക്ഷുവും അശ്രവണനും അഹസ്ത-
നുമചരണനുമാം പുരുഷനെ
പതിയായ് കണ്ട് തന്‍ രൂപഗണങ്ങളാല്‍
രാസലീലചെയ്യിപ്പതവളല്ലോ
ഗുണങ്ങള്‍തന്‍ മൂര്‍ത്തീമത്ഭാവമായ്
ഉയിര്‍കൊള്ളും ഗുണമയിതന്‍
വൈഭവം നിര്‍ജ്ജീവനെപ്പോലുമുയിരാം
തല്പത്തിലാറാടിക്കുന്നുവോ
സംസാരജീവനെ ഗര്‍വിഷ്ഠമാക്കുമീ
അവള്‍തന്‍ പാദചലനങ്ങളില്‍
പ‍ഞ്ചേന്ദ്രിയങ്ങളും ഉന്നിദ്രമായിയാ
അലൗകികങ്ങളില്‍ വഴിപിഴയ്ക്കുന്നുവോ
വിഭ്രാന്തിതന്‍ മഹാദ്വീപായ് ഉറയുന്ന
ശക്തിതന്‍ മൂര്‍ത്തീമത്ഭാവമോ
അന്തമില്ലാ ചിത്തവൃത്തികള്‍ വിതയ്ക്കും
മനസ്സിന്‍റെ കാണാപൊയ്മുഖമോ
തളിര്‍ത്തുന്മത്തമാകുമാ വനത്തിലെ
പൂക്കും വസന്തകാലമോ
വിശ്രുതമാം ദിവ്യമായയിലുയിര്‍കൊള്ളും
വാഗ്മയവികാസിനിയോ
നിരാകാരങ്ങളില്‍ നിറയും ആകാര
വിസ്തൃതിതന്‍ രൂപഭാവങ്ങളോ
സര്‍വ്വവിദ്യതന്‍ ഇരിപ്പിടമാകുമാ
വിദ്യാ വിലാസിനിയോ
ജ്ഞാനമനോവികാരങ്ങളും ഇശ്ചയും
ക്രിയയും സകല പ്രാപഞ്ചികനാദവും
സൃഷ്ടിയും സമൃദ്ധിയും ചമല്‍ക്കാരവും
അവളില്‍നിന്നുയരുന്നതോ
പ്രപഞ്ചനാടക സൂത്രധാരിണിയവള്‍
സകലകലാ നിപുണയവള്‍
പ്രളയോല്പത്തിയെ പ്രഭാതപ്രദോഷമായ്
തൊട്ടുണര്‍ത്തീടുന്നവള്‍
പ്രപഞ്ചപുരുഷന്‍റെ ഹൃദയംകവരുന്നൊരീ
അത്ഭുതമോഹിനിയവള്‍ വിലാസിനി

No comments:

Post a Comment