Tuesday 23 July 2013

പെണ്‍ഭ്രൂണം

വിവാഹം
വിഭവസമൃദ്ധവും
ആരാദ്ധ്യസമൂഹത്താല്‍
നിബിഢവുമായിരുന്നു

ആഡംബരക്കാറിനൊപ്പം
എന്‍റെ വധു വീട്ടിലെത്തുമ്പോള്‍
അസൂയയുടെ കണ്ണുകള്‍
എത്തിനോക്കുന്നുണ്ടായിരുന്നു

സാരിയുടയാതെ
മണിയറയില്‍ എന്നടുത്തിരുന്ന
അവളോട് ഞാന്‍ മന്ത്രിച്ചു

തിടുക്കത്തില്‍
നമുക്കൊരു കുഞ്ഞുവേണ്ട

അവളുടെ മുഖം
അപ്പോഴാണ് കൂടുതല്‍
വിടര്‍ന്നത്

രണ്ടുടലുകള്‍ക്ക്
ഒരഭിപ്രായത്തില്‍ ഒരു മനസ്സ്

വര്‍ഷം പലതുമറിഞ്ഞു
അവള്‍ അമ്മയിലേക്കുള്ള
ആദ്യപടിയില്‍
പ്രിയനെ അറിയിച്ച്
കണ്‍കൂപ്പി നെഞ്ചിലുറയുമ്പോള്‍
വീണ്ടുമൊരു മന്ത്രണം
സ്കാന്‍ചെയ്യണം

അവളുടെ സമ്മതം
പെണ്‍ഭ്രൂണഹത്യയിലവസാനിച്ചു

അന്ന്
പെണ്‍കുഞ്ഞിനെ
കൊന്നുകളയാന്‍ പറയുമ്പോള്‍
ഈ സിസ്സേറിയനില്‍
എന്‍റെ അവസാനത്തെ കുഞ്ഞും
നഷ്ടമാകുന്നത് ഞാനറിഞ്ഞില്ല

No comments:

Post a Comment