Wednesday 24 July 2013

സ്വരൂപം

എന്‍നടപ്പാതയിലെവിടെയോ
ഞാന്‍കണ്ട ശിലകളില്‍
ഞാനൊന്നു വിശ്രമിച്ചു

ഗുരുവിനെ തേടിഞാന്‍
വീണ്ടുമൊരു യാത്രയില്‍
ദിശയറ്റ പഥികനായ്
ചെന്നുനില്‍ക്കേ

കൈയ്യിലുളിയും
മനസ്സിലെ ചിന്തയും
പേറുന്ന ശില്‍പിയെ കണ്ടു

വിശ്രമവേളയിലെനിയ്ക്കായ്
ഇടംതന്ന, ശിലയിലായവന്‍തന്‍റെ
വിരുതുകാട്ടെ

മനസ്സില്‍തെളിഞ്ഞൊരാ
പ്രണയത്തിന്‍ നോവുകള്‍
ശിലയിലെ ദേവിയെ
കണ്ടെടുത്തു

ആരുമേ കൈകൂപ്പി
നില്‍ക്കുമാ പ്രതിമയെ
എറ്റെടുക്കിന്നിതാ
വീണ്ടുമാള്‍ക്കാര്‍

കുങ്കുമക്കുറിയുമാ
ചന്ദനത്തിരിയുമായ്
പുഷ്പാഭിക്ഷേകങ്ങള്‍
ചേര്‍ത്തുവയ്ക്കേ

ആരാധനയുടെ
പുണ്യ നിമിഷങ്ങള്‍
ശില്പിയും ഞാനും
അറിഞ്ഞുനിന്നു

എന്‍റെ സ്വരൂപത്തെ
അറിയുന്നു പിന്നെയും
ഉള്ളില്‍ ജ്വലിക്കും
ഗുരുവറിയേ

പ്രപഞ്ച വസ്തുക്കളില്‍
കാണാത്ത ചെതന്യം
എന്‍റെ മനസ്സിന്‍ തടങ്കലല്ലേ

യുദ്ധം പലതു കഴിച്ചു
മനസ്സിലെന്‍ തത്വം
പഠിക്കുവാനെത്ര നേരം

അറിയാതെ കൈകൂപ്പി
ഞാനുമാ വിഗ്രഹം
എന്നുള്ളിലുള്ളോരാ
പ്രാണനേയും

ബ്രഹ്മമീ ഞാനന്നറിയുന്ന മാത്രയില്‍
ഉറയുന്നു ഞാനുമാ ദേവിയിങ്കല്‍

No comments:

Post a Comment