Sunday 14 July 2013

കാഴ്ച

ഞാന്‍ കണ്ടില്ലെന്‍ പൂര്‍വികര്‍ തന്നുപോയരാ
ഋതുക്കള്‍ കൊയ്യുന്നപാടവരമ്പുകള്‍
കേട്ടില്ലഞാന്‍ അവര്‍പാടുമാ വിശപ്പില്‍
വിയര്‍പ്പിന്‍റെ ഗന്ധത്തിലുയരുന്നപാട്ട്

അകന്നുപോകുന്നു എന്നില്‍നിന്നകലയായ്
ഞാന്‍ നടന്നോരീയിടവഴിച്ചോലകള്‍
താഴ്വരകളിലൊഴുകുമാ പുളകനദികളും
അവര്‍ ജനിക്കും കുന്നാം ഗര്‍ഭപാത്രങ്ങളും

ഇനിയും ചുരത്താത്തമേഘവും, പ്രണയവും
അതിലലിയുന്ന വസന്തകാലവും
പച്ചപ്പുവിരിയ്ക്കും വനജാലവും മഞ്ഞും
അകന്നിരിക്കുന്നെന്‍ കണ്‍പഥങ്ങളില്‍

കണ്ടിരിക്കുന്നുഞാന്‍ മതിലില്‍ മുഖംചേര്‍ത്ത്
അലസമായ്നില്‍ക്കും സൗധകുടീരങ്ങളെ
മനസ്സിലലനീട്ടി ആശപാശങ്ങളില്‍ നോമ്പിട്ട്
വിടര്‍ത്തിവയ്ക്കുന്നയാഡംബരങ്ങളെ

കൂട്ടിവയ്ക്കുമോ നമ്മളീ മൃതശരീരങ്ങള്‍
മൂക്കില്‍ തുളയ്ക്കുന്ന ദുര്‍ഗന്ധവാഹികള്‍
നല്കുമോ നമ്മള്‍തന്‍ കുഞ്ഞുകിടാങ്ങള്‍ക്ക്
അമ്മകിനിക്കുന്നൊരാ അമ്മിഞ്ഞയെങ്കിലും

ജനനമരണചക്രത്തില്‍ ഭ്രമണം നടത്തുമീ
കര്‍മ്മപാശത്താല്‍ ബന്ധിതമാകിയ
പഞ്ചഭൂതനിര്‍മ്മിതശരീരം സത്യമോ
മിഥ്യയോ, അറിയില്ല നൂനമെന്നാലും
ചിറകടിച്ചാര്‍ക്കുന്നു നമ്മളീ ലോകത്തില്‍
പ്രപഞ്ചമായതന്‍ വിസ്മയക്കാഴ്ചയില്‍

No comments:

Post a Comment