Monday 19 August 2013

ദാഹം

ചില്ലുകള്‍
തളംകെട്ടിയ കാട്ടരുവി

അതിനിടയില്‍
ഒരു യാത്രയുടെ
തിരുശേഷിപ്പ്

അരുംപാറപോലെ
ഉരുണ്ട കല്ലുകള്‍

ഇനിയൊന്നുകൂടി
അവളെത്തണം

ശകാരംപോലെ
പിറുപിറുത്ത്

പക്ഷേ എനിക്കു ദാഹിക്കുന്നു

ചില്ലുപൊട്ടിച്ച്
ഒന്നൂളിയിട്ടിരുന്നെങ്കില്‍

വഴുവഴുപ്പുകളില്‍
കാല്‍തെന്നാതെ
പളുങ്കിലൂടെ ഒരുയാത്ര

തൊണ്ടയറിഞ്ഞ്
കുളിര്‍മതേടി

പോയ വേഗത്തിലെ
തിരിച്ചുവരവ്

പളുങ്കിലെ മുത്തുകള്‍ ഭേദിച്ച്
ദാഹിച്ച തൊണ്ട
ഒരു ശ്വാസത്തിനായ്
കൊതിച്ചു

ശരവേഗത്തിലേക്ക്
പിന്നെയുമൊരൂളിയിടല്‍
പലയാവര്‍ത്തി

കണ്ണുതുറന്ന്
വായ്തുറന്ന്
കാഴ്ചമങ്ങി

ഭാരമറ്റ ദേഹം
പളുങ്കിലൊരു
ജലശയ്യതീര്‍ത്തു

വിടുവിക്കാത്ത ദാഹം
അപ്പോഴും ബാക്കി

അവള്‍ വരട്ടെ ഒരു ചാറലായി

No comments:

Post a Comment