Thursday 29 August 2013

നിശബ്ദന്‍

നിറഞ്ഞൊഴുകുന്ന 
ഭണ്ഡാരത്തിനെ നോക്കി
കൈയ്യുംകെട്ടി അവനിരുന്നു

പെട്ടന്നൊരാള്‍ അകത്തുകയറി
കതകടച്ച്
അവന്‍റെ കിരീടം പറിച്ച്
മാലയൂരി
പുടവയഴിച്ചെറിഞ്ഞു

അയാള്‍ വായ്തോരാതെ
അലയ്ക്കുന്നുമുണ്ട്

കതകടച്ചോപ്പോഴുണ്ടായ ഇരുട്ടില്‍
കണ്ണുചിമ്മുന്ന കല്‍വിളക്ക്
കറുത്തപുക
മുഖത്തേക്കൂതി

വന്നയാള്‍ ഉറക്കെ
എന്തോ പറഞ്ഞ്
നല്ലെണ്ണതലയിലൊഴിച്ച്
കൈപ്പത്തികൊണ്ടുഴിഞ്ഞു

ഈ വെളുപ്പാന്‍കാലത്ത്
തണുത്തവെള്ളം
തലയിലേക്കിറ്റുമ്പോള്‍
അവന് ഒന്നു
വിറയ്ക്കണമെന്നുണ്ടായിരുന്നു

വന്നവനെ ഭയന്ന്
അനങ്ങിയില്ല

പിന്നെ നെയ്യൊഴിച്ച്
തേനൊഴിച്ച്
പാലൊഴിച്ച്
ഹോ വയ്യ
ഒരൊട്ടല്‍ പുറത്ത്

പിന്നെയും ധാരയായി
നക്ഷത്രങ്ങളെണ്ണി
തണുത്തവെള്ളം

ഒടുവില്‍ പനനീര്‍
ഇതിനിടയിലെപ്പോഴോ
ഈഞ്ചകൊണ്ടോരു
തേയ്പ്പും

തണുത്തുറഞ്ഞ
മുഖത്തിനുമീതെ
ചന്ദനത്തിന്‍റെ കുളിര്

അയാള്‍ വരയ്ക്കുകയാണ്
അവന്‍റെ മുഖം
അയാളുടെ ഇഷ്ടത്തിന്

പട്ടുടുപ്പിച്ച്
കിരീടം വയ്പിച്ച്
ഹാരം ചാര്‍ത്തി
ഇനി വൈകുവോളം
അതും ചുമന്ന്
അവനിരിക്കണം

അയാള്‍ അവിടുള്ള എല്ലാ
വിളക്കുകളിലും തീപടര്‍ന്നു

കുളിര് അസഹ്യമായ
ഉഷ്ണത്തിനുവഴിമാറി

മുഖത്ത് കുന്തിരിക്കം പുകച്ച്
സാമ്പ്രാണി കത്തിച്ച്
കാതുതകരുമാറ്
മണിമുഴക്കി

വാതില്‍തുറന്ന്
അവന്‍റെ കോലം കാണിച്ച്
നാട്ടുകാരെ നിര്‍വൃതികൊള്ളിച്ചു

ഒന്നും മിണ്ടാനാകാതെ
അയാളുടെ വായത്താരിയില്‍
അവന്‍മയങ്ങി

അപ്പോഴും
വെളിയിലും തട്ടത്തിലും
നാണയത്തുട്ടുകള്‍
കിലുങ്ങുന്നുണ്ടായിരുന്നു.

No comments:

Post a Comment