Tuesday 27 August 2013

ഗാന്ധാരി

കണ്ണുമൂടിക്കെട്ടി 
തന്നുടെ ജീവിതം
അന്ധകാരത്തിനായ് 
കാഴചവച്ചീടവേ

ഒന്നുമറി‍ഞ്ഞില്ല 
ഗാന്ധാരി തന്നുടെ
പാതയില്‍ നീളുന്ന 
കൂരിരുള്‍ക്കാഴ്ച‌യെ

പേറ്റുനോവിന്നൊടുവിലാ 
കുഞ്ഞിനെ
മാറോടണയ്ക്കുവാന്‍ 
നീട്ടിയ കൈകളില്‍

ചുണ്ടുവിടര്‍ത്തിക്കരയാത്ത 
പിണ്ഡമായി
കാഴ്ചക്കു കൂരിരുള്‍ 
വീണ്ടുമെത്തിക്കവേ

നെഞ്ചകംപൊട്ടി
കരഞ്ഞുമനസ്സിലായ്
കുരുടനായ് നില്‍ക്കുമാ 
പൗരുഷമേനിയില്‍

പിന്നെ വിഭാഗിച്ചു 
മാംസത്തെ സ്വാമിയും
നൂറുകുടങ്ങളില്‍ 
ചേര്‍ത്തുവച്ചീടവേ

മിച്ചങ്ങളെല്ലാമെടുത്തൊരാ 
കൂജയില്‍
ദുഃഖംശമിപ്പിക്കും 
സ്ത്രീയായ് പകരവേ

ഓര്‍ത്തില്ല നാളത്തെ 
യുദ്ധത്തിന്‍മൊട്ടുകള്‍
വച്ചുവിരിയിച്ചതാണെന്ന 
ചിന്തകള്‍

കുരുക്ഷേത്രഭൂമിയില്‍ 
പോര്‍വിളിയേറ്റുന്ന
കുരുടന്‍റെ മക്കള്‍തന്‍ 
അന്ധകാരത്തിനെ

കണ്ണുമൂടപ്പെട്ട 
സ്വപ്നമായ്തന്നെയീ
അമ്മ വിതുമ്പുന്നു 
ഇന്നുമീ ധരണിയില്‍

No comments:

Post a Comment