Thursday 8 August 2013

ആത്മസാക്ഷാത്കാരം

നിന്നെത്തിരക്കിഞാന്‍ പായുന്ന പാച്ചിലില്‍
കണ്ടതേയില്ലെന്‍ മനസ്സിനുള്ളില്‍
വാരിനിറയ്ക്കും വിചാരങ്ങള്‍ കൂട്ടിയീ
പിടപിടയ്ക്കുന്ന മനസ്സുകണ്ടു
നാമജപത്തിന്‍റെ നിര്‍വൃതിപൂണ്ടുഞാന്‍
അവനുടെചാഞ്ചല്യം നിര്‍ത്തിവച്ചു
ഇക്കാണും ദേഹമിന്നില്ലായിരുന്നെങ്കില്‍
ലോകമിനിക്കിന്നുമന്യംതന്നെ
ഞാനിന്നതില്ലെങ്കില്‍ ഭൂമിയിലിനിയെന്തു
മാറ്റമെനിക്കിതു മായതന്നെ
അപ്പഴുമീചിന്ത എന്നിലുദിക്കുന്നു
ഞാനെന്ന സത്യത്തിനുള്‍വിളികള്‍
മരണം വിതയ്ക്കുന്ന ചോദ്യത്തിനുത്തരം
കാത്തുസൂക്ഷിക്കുന്ന ക്ഷേത്രംതന്നെ
അത്മാവിനുള്ളിലായ് ചേര്‍ന്നുനിന്നെങ്കിലേ
മനസ്സിന്‍ വിചാരങ്ങള്‍ മായതുള്ളൂ
ഹൃദയത്തിനുള്ളിലെ ചൈതന്യരേണുക്കള്‍
വിജ്രംഭിച്ചിങ്ങു തിരിച്ചുപൂകെ
വിചാരമറ്റയീ ആത്മസ്വരൂപത്തെ
കാണുന്നു ഞാനെന്നിലുള്ളിലായി
അറിയുന്നു ഞാനുമീ ലോകവുമൊന്നെന്ന്
സ്ഥലകാലചിന്തയ്ക്കതീതനായി
ശുന്യതയിങ്കല്‍ ലയിക്കുന്നു സത്യമാം
ശൂന്യനായ് തന്നെ പരിലസിപ്പൂ

No comments:

Post a Comment