Thursday 29 August 2013

ഇനിയും ഞാനിഴയേണ്ടതുണ്ട്

ഞാന്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു

നന്മതേടിയുള്ള യാത്ര ഇത്ര
ദുര്‍ഘടമാകുമെന്ന് 
ഞാന്‍ കരുതിയിരുന്നില്ല

കാല്‍ മുട്ടുകള്‍ വേദനിക്കുന്നു
എത്ര കുമ്പസാരക്കൂടുകളില്‍
മുട്ടുകുത്തിയതാണ്

വഴികള്‍
ഇതാവുമെന്ന തോന്നല്‍
എത്തിച്ചിടങ്ങളെല്ലം
അഴുക്കു ചാലുകള്‍
മാത്രമായിരുന്നു

അതല്ല ഞാന്‍
കണ്ടെത്തിയത്
അതുമാത്രമായിരുന്നു

എന്‍റെ ഉള്ളിലുള്ളതല്ലേ
എനിക്ക് തേടാന്‍ കഴിയൂ

വിശക്കുമ്പോള്‍
അമ്മകുടുക്കഴിച്ചു
വിളമ്പിയ ആ പാലമൃതില്‍ മാത്രമേ
ഞാന്‍ അഴുക്കു കാണാതുള്ളൂ

അന്നെനിക്കുണ്ടായിരുന്ന
ഹൃദയം എവിടേക്കു
നാടുകടത്തപ്പെട്ടു

പ്രണയിനിയുടെ നാഭിയില്‍
മുഖം ചേര്‍ത്ത് ഉള്ളിലെ
ഭ്രൂണത്തിന്‍റെ ചലനമറിഞ്ഞപ്പോള്‍
രണ്ടു ഹൃദയങ്ങള്‍
എനിക്കായ് തുടിക്കുകയായിരുന്നു

അവര്‍ കാതോര്‍ത്തത്
എന്‍റെ ഹൃദയമിടിപ്പിനുവേണ്ടിയായിരുന്നു

വഴിപിരിഞ്ഞ ഹൃദയത്തിലെ
അശുദ്ധരക്തം
എന്‍റെ മസ്തിഷ്കത്തിലേക്ക്
ഇരച്ചുകയറിയപ്പോള്‍
ഭ്രാന്തിന്‍റെ ചങ്ങലകള്‍
എന്നിലേക്കു പടര്‍ന്നുകയറുകയായിരുന്നു

ഇനിയും ഞാനിഴയേണ്ടതുണ്ട്
തള്ളവിരലും, കാല്‍മുട്ടും
ഉരഞ്ഞുതീരുംവരെ
നന്മതേടിയുള്ള യാത്രയില്‍
ഹൃദയത്തില്‍നിന്ന്
അഴുക്കുമാറ്റി
മനോവികാരങ്ങളെ ബന്ധിക്കാന്‍

No comments:

Post a Comment