Monday 12 August 2013

ശ്രാദ്ധം

വെന്തമാംസത്തിന്‍റെ ഗന്ധം വമിക്കുന്ന
തെക്കേത്തറയില്‍ ഞാനെത്തി
പട്ടുടുപ്പിച്ചൊരാ കുഞ്ഞുമകനെന്തേ
കണ്ടെടുക്കുന്നതോ എന്‍റെ അസ്തി
പശുവിന്‍റെ മൂത്രവും, പാലും കരിക്കുമായ്
ശുദ്ധീകരിക്കുന്നു എന്‍റെ അസ്ഥി
ഇന്നലെ ഞാനതിന്‍ ദൃഡതയെക്കണ്ടിട്ട്
ഊറ്റമെടുത്തതിനെന്തിനത്രേ
പല്ലും നഖവും മൊഴികളുംകൊണ്ടുഞാന്‍
വിപ്ലവമെന്തിനഴിച്ചുവിട്ടു
എന്നില്‍തുടിച്ചൊരാ പ്രണയത്തിന്‍പുവുകള്‍
അസ്ഥിക്കുമപ്പുറമായിരുന്നോ?
മാംസതുടുപ്പിലുറയും വിയര്‍പ്പിന്‍റെ
ഉപ്പുരസത്തിനെ ഞാനറിവൂ
മജ്ജയും മാംസവും ഇല്ലാത്ത അസ്ഥിയെ
കണ്ടറിയുന്നവരത്രപേരോ
ഇന്നീകൂട്ടത്തിലുണ്ടുഞാനെന്നാലും
കണ്ടറിയുന്നവര്‍ ആരുമില്ല
പിന്നാലെകൂടിനടന്നുകറങ്ങിയ
നിഴലിന്‍റെ ചിത്രവും കാണ്മതില്ല
എങ്കിലുമെന്‍റെയീചിന്തയ്ക്കുമീതെയീ
തെങ്ങിന്റെ തൈയ്യും കുഴിച്ചുവച്ചു
ഇനിയുള്ള സദ്യതന്‍ ചിരികള്‍ക്കുമേലെഞാന്‍
ശ്രാദ്ധവുമുണ്ടു മടങ്ങവേണം

No comments:

Post a Comment