Wednesday 28 August 2013

വേഷപ്പകര്‍ച്ച

വേഷപ്പകര്‍ച്ചയില്‍ ഞാന്‍ കണ്ടതൊക്കെയും
ഇരുട്ടിന്‍റെ ജല്പനമായിരുന്നോ?
ഇന്നുഞാനിന്നുഞാന്‍ കണ്ടകിനാവുകള്‍
മായതന്‍ സൃഷ്ടികളായിരുന്നോ
നോവുകള്‍ മായ്ക്കുന്ന കൂരിരുള്‍ ബിംബത്തെ
നേരിന്‍റെ പകലുകള്‍ കട്ടെടുത്തോ
എന്നിലുറങ്ങും മനസ്സാക്ഷിയൊന്നിനെ
നിഴല്‍വീണ കണ്ണുകള്‍ കണ്ടെടുത്തോ
സന്ധ്യകള്‍ചാലിച്ച കുങ്കുമവര്‍ണത്തില്‍
കല്‍‍വിളക്കൊന്നങ്ങു കത്തിനില്‍ക്കേ
ഉള്ളില്‍ പിടയ്ക്കും തിരകള്‍ക്കു താഴയാ
കത്തും പ്രകാശവും താണുപോയി
അങ്ങകലത്തായി കറങ്ങും ചുഴികളില്‍
ജീവിതവള്ളം തുഴഞ്ഞുനില്‍ക്കേ
കരകളെ സ്പര്‍ശിക്കും ചുംബനക്കതിരുകള്‍
പ്രണയത്തിന്‍ നോവുകള്‍ കാത്തുവച്ചു
ഇതളറ്റപൂവുകള്‍ ചിറകറ്റശലഭത്തെ
പട്ടുകള്‍കൊണ്ടങ്ങു മൂടിവയ്ക്കേ
പുതിയകിനാവുകള്‍ തേടിയാമൊട്ടുകള്‍
ചെടിയിലായ്ത്തന്നങ്ങു പുനര്‍ജനിച്ചു
തന്നില്‍ തുടിക്കും മധുവിന്‍റെ പാത്രമാ
തുമ്പിക്കുവേണ്ടി പകുത്തുവച്ചു
നാളെപുലര്‍കാലെ മഞ്ഞിന്‍ കുളിര്‍കണം
ചൂടുന്ന പൂവായ് പരിലസിക്കേ
മൂളുന്ന കാറ്റിന്‍റെ ശീലിലായ് നറുമണം
ചേര്‍ത്തുനീ വണ്ടിനായ് ദൂതയയ്ക്കും
അപ്പോള്‍നീ കാണും കിനാവിലെന്‍ പ്രണയവും
നിത്യസത്യത്തിന്‍റെ ഗീഥ പാടും
മരണമില്ലാത്തൊരാ പ്രണയത്തിന്‍ ജാലങ്ങള്‍
വേഷപകര്‍ച്ചയില്‍ വീണ്ടുമാടും

No comments:

Post a Comment