Thursday 15 August 2013

ബലികുടീരങ്ങള്‍

പറിച്ചെടുത്ത ചെമ്പരത്തിയില്‍നിന്ന്
ഒരിതള്‍ഞാനെടുക്കുന്നു

അടര്‍ത്തിയെടുത്ത ചങ്കിന്‍റെ
നിറമാണതിന്

അതിലെ വെളുത്തസിരകള്‍
എനിക്കുമുമ്പു മരിച്ച
പൂര്‍വ്വികരുടേതാകും

അവരുടെ രക്തം
വാര്‍ന്നുപോയിട്ടുണ്ടാകണം

അവരീകാട്ടിലൊരു
മരച്ചില്ലയൊടിച്ചത്
അന്ധകാരത്തിനെ
വഴിമാറ്റാനായിരുന്നു

നിറഞ്ഞപുല്‍മേടുകളില്‍
ഉണര്‍ന്നുമുറങ്ങിയുമവര്‍
നക്ഷത്രങ്ങളിലേക്ക് ചേക്കേറി

അസ്ഥിമാടങ്ങള്‍കെട്ടി
ഒരു സംസ്കാരം കുടിയൊഴിയുന്നു.

ഇപ്പോള്‍ അവരുടെ വനങ്ങള്‍
എന്‍റെ പാടവരമ്പുകളായി
എനിക്കുശേഷം വന്നവര്‍
അവിടെ സൗദസീമകള്‍ തീര്‍ത്തു

ബലികുടീരങ്ങള്‍ പണിത്
ഞാനൊരു കല്ലറയിലൊളിച്ചു

No comments:

Post a Comment